Friday, June 14, 2013

Interview with Shamna Kassim

തെന്നിന്ത്യയുടെ പൂർണയായി മലയാളത്തിന്റെ സ്വന്തം ഷംന കാസിം

Shamna
“അലിഭായിയിൽ ലാലേട്ടന്റെ മകളായി അഭിനയി?തുകൊണ്ടാണ്‌ എനിക്ക്‌ ഇവിടെ ചാൻസൊന്നും കിട്ടാഞ്ഞത്‌ എന്നു പറഞ്ഞ്‌ സിനിമാ ഫീൽഡിൽ നിന്ന്‌ തന്നെ പലരും എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്‌….”
റണാകുളത്ത്‌ കടവന്ത്രയിലുള്ള ഫ്ലാറ്റിലേക്ക്‌ അഭിമുഖത്തിനായി ഞങ്ങൾ ചെല്ലുമ്പോൾ തലയിൽ തട്ടമിട്ട ഒരു സാധാരണ മുസ്ലീം പെൺകുട്ടിയുടെ വേഷത്തിലായിരുന്നു ഷംന. തമിഴിലും തെലുങ്കിലും, കന്നഡത്തിലുമൊക്കെ സൂപ്പർ ഹിറ്റ്‌ സിനിമകളിലെ നായികയായി തിളങ്ങുന്ന പൂർണ തന്നെയാണോ ഇതെന്ന്‌ ഒരു നിമിഷം ഞങ്ങൾ സംശയിച്ചു. റോളർ സ്കേറ്റിങ്ങിലൂടെ ഭരതനാട്യം അവതരിപ്പിച്ച്‌ നാഷണൽ അവാർഡ്‌ നേടിയ ഷംനയെ പിന്നെ നമ്മൾ കണ്ടത്‌ പച്ചക്കുതിരയിൽ ഒരു അനിയത്തിക്കുട്ടി ആയിട്ടാണ്‌. അതിനുശേഷം സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ സൂപ്പർ ഡാൻസർ ആയി… അലിഭായ്‌ലൂടെ കിങ്ങിണിക്കുട്ടിയായി… തമിഴകത്തിന്റെ ചിന്ന അസിനായി… ഇപ്പോഴിതാ ചട്ടക്കാരിയായി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു… ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി സെറ്റുകളിൽ നിന്നും സെറ്റുകളിലേക്ക്‌ പായുകയാണ്‌ ഷംന.
സൂപ്പർ ഡാൻസറിൽ നിന്നും എങ്ങനെയാണ്‌ സിനിമയിലേക്ക്‌ എത്തുന്നത്‌? 
ഞാൻ മലയാളത്തിൽ ഒരുപാട്‌ സിനിമകൾ ചെയ്തിട്ടില്ല. സൂപ്പർ ഡാൻസർ തുടങ്ങിയ സമയത്ത്‌ തന്നെ ആയിരുന്നു അലിഭായ്‌ ചെയ്തത്‌. അതിനുശേഷം ഫ്ലാഷ്‌, കോളേജ്‌ കുമാരൻ, ഭാർഗ്ഗവ ചരിതം തുടങ്ങിയ ചിത്രങ്ങൾ ചെയ്തു. കോളേജ്‌ കുമാരന്റെ സെറ്റിൽ വച്ച്‌ ലാലേട്ടന്റെ കൂടെയുള്ള  ഒരു പാട്ട്‌ സീനിന്റെ ഷൂട്ടിംഗ്‌ നടക്കുമ്പോഴായിരുന്നു തമിഴിൽ നിന്നും ഭരത്‌ നായകനായ മുനിയാണ്ടിയുടെ ഓഫർ വന്നത്‌. ഷംന ഇനി മലയാളത്തിലേക്ക്‌ തിരിച്ചു വരുമെന്ന്‌ തോന്നുന്നില്ല.. ഒരുപാട്‌ നല്ല പടങ്ങൾ ചെയ്യണം എന്നൊക്കെ അപ്പോൾ ലാലേട്ടൻ പറഞ്ഞിരുന്നു. മുനിയാണ്ടിയിൽ ഞാൻ മാത്രമായിരുന്നു ന്യൂ ഫേസ്‌. മുനിയാണ്ടി അത്ര വലിയ ഹിറ്റ്‌ ആയിരുന്നില്ല. മുനിയാണ്ടി ചെയ്ത്‌ ഏകദേശം ഒരു വർഷം കഴിഞ്ഞാണ്‌ വീണ്ടും തമിഴിൽ ‘കാന്തക്കോട്ടൈ’ ചെയ്യുന്നത്‌. ആ ഗ്യാപിൽ കന്നഡയിൽ ‘ജോഷ്‌’ ചെയ്തിരുന്നു.
നൃത്തമോ അഭിനയമോ ഏറെയിഷ്ടം?
രണ്ടും ഒരുപോലെ പ്രധാനമാണ്‌. മൂന്നര വയസ്സു മുതൽ ഞാൻ നൃത്തം ചെയ്തു തുടങ്ങിയതാണ്‌. മമ്മിയായിരുന്നു നൃത്തത്തിനോടുള്ള എന്റെ താൽപ്പര്യം ആദ്യമായി തിരിച്ചറിഞ്ഞത്‌. പിന്നീട്‌ ഭരതനാട്യം പഠിയ്ക്കാൻ തുടങ്ങി. കണ്ണൂർ ഏരിയായിൽ ആദ്യമായി ഭരതനാട്യം അഭ്യസിച്ച മുസ്ലീം പെൺകുട്ടി ഞാനായിരുന്നു. നൃത്തമാണ്‌ എന്റെ പാഷൻ. അഭിനയ ജീവിതത്തെ കുറിച്ച്‌ ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല. അത്‌ നിർത്തേണ്ടി വന്നാൽ തീർച്ചയായും നിർത്തും. ഞാൻ വെറുമൊരു ഡാൻസർ ആയിരുന്നു എങ്കിൽ എനിക്ക്‌ ഇത്രയും പബ്ലിസിറ്റി കിട്ടുമായിരുന്നില്ല അതെനിക്കു തന്നത്‌ സിനിമയാണ്‌.
നൃത്ത രംഗത്തും റിയാലിറ്റി ഷോയിലുമൊക്കെ സജീവമായി നിന്നിരുന്ന കാലത്ത്‌ എന്നെങ്കിലും വെള്ളിത്തിരയിലെത്തുമെന്നു വിചാരിച്ചിരുന്നോ?
ഒരിയ്ക്കലും ഇല്ല. പ്രത്യേകിച്ച്‌ തമിഴിലും തെലുങ്കിലുമൊക്കെ പോകുമെന്ന്‌ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഡാൻസ്‌ ചെയ്യുമ്പോഴൊ ക്കെ മണിച്ചിത്രത്താഴിൽ ശോഭനമാഡം ചെയ്തതു പോലെയുള്ള കഥാപാത്രം ചെയ്യണമെന്നും അതുപൊലെ ഡാൻസ്‌ ചെയ്യണമെന്നും വലിയ ആഗ്രഹം ഉണ്ടായിരുന്നു.
റിയാലിറ്റിഷോകൾ കഴിവുള്ളവരെ സഹായിക്കുകയാണോ തളർത്തുകയാണോ ചെയ്യുന്നത്‌? 
തീർച്ചയായും സഹായിക്കും, എനിക്ക്‌ അങ്ങനെയാണ്‌ തോന്നിയിട്ടുള്ളത്‌. ഞാൻ ഡാൻസ്‌ ചെയ്യുമെന്ന്‌ എന്റെ നാട്ടിൽ എല്ലാ വർക്കും അറിയാമായിരുന്നു പക്ഷേ, സൂപ്പർ ഡാൻസറാണ്‌ എനിക്ക്‌ കൂടുതൽ പ്രശസ്തി തന്നത്‌. പണ്ടൊക്കെ ഡാൻസ്‌ ചെയ്യുമ്പോൾ ഒരുപാട്‌ ഉഴപ്പുമായിരുന്നു. റിയാലിറ്റി ഷോയിൽ വന്നപ്പോൾ നന്നായി ഹാർഡ്‌ വർക്ക്‌ ചെയ്തു. സൂപ്പർ ഡാൻസറിന്റെ ഫൈനലിൽ വളരെ പെട്ടെന്നായിരുന്നു രണ്ടാം സ്ഥാനത്ത്‌ നിന്നും മൂന്നാം സ്ഥാനത്തേക്ക്‌ ഞാൻ പിൻതള്ള പ്പെട്ടത്‌. അതിൽ നല്ല വിഷമം ഉണ്ടായിരുന്നു. സൂപ്പർ ഡാൻസർ കഴിഞ്ഞ്‌ രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ  ദുബായിൽ ഒരു പ്രോഗ്രാമിനു വേണ്ടി ഞാൻ പോയിരുന്നു. അന്ന്‌ അവിടെ വന്ന കുറച്ച്‌ ആൾക്കാർ ഷംനയാണ്‌ ഞങ്ങളുടെ സൂപ്പർ ഡാൻസർ എന്ന്‌ പറഞ്ഞു. റിയാലിറ്റി ഷോയിൽ പങ്കെടുക്കുക എന്നതാണ്‌ പ്രധാനം അതിൽ ഒന്നാം സ്ഥാനമാണോ രണ്ടാം സ്ഥാനമാണോ എന്നതല്ല വിഷയം. ഒരു അപ്കമിംഗ്‌ ആർട്ടിസ്റ്റിന്‌ വളരെ സഹായകരമാണ്‌ റിയാലിറ്റി ഷോകൾ
അന്യഭാഷാ ചിത്രങ്ങളിൽ മുൻനിര നായകന്മാരോടൊപ്പം തിളങ്ങു മ്പോഴും മലയാള സിനിമ വേണ്ടത്ര പരിഗണിയ്ക്കുന്നില്ല എന്നതിൽ പരിഭവമുണ്ടോ?
നായികയായി ഫസ്റ്റ്‌ ഫിലിം ചെയ്തത്‌ തമിഴിൽ ആയിരുന്നു. ഞാൻ പ്രതീക്ഷിച്ച രീതിയിലുള്ള ഓഫറുകൾ മലയാള സിനിമയിൽ നിന്നും അപ്പോൾ കിട്ടിയിരുന്നില്ല. തമിഴിൽ കിട്ടിയെങ്കിൽ എന്തുകൊണ്ട്‌ ഇവിടെ കിട്ടുന്നില്ല എന്ന വിഷമം ആദ്യമൊക്കെ തോന്നിയിരുന്നു. തുറന്നു പറയുകയാണെങ്കിൽ അലിഭായിയിൽ ലാലേട്ടന്റെ മകളായി അഭിനയിച്ചതുകൊണ്ടാണ്‌ എനിക്ക്‌ ഇവിടെ ചാൻസൊന്നും കിട്ടാഞ്ഞത്‌ എന്നു പറഞ്ഞ്‌ സിനിമാ ഫീൽഡിൽ നിന്ന്‌ തന്നെ പലരും എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്‌. ഇപ്പോൾ ഞാൻ തമിഴകത്താണ്‌ കൂടുതൽ ശ്രദ്ധിക്കുന്നത്‌. എനിക്ക്‌ നല്ലതാണെന്ന്‌ തോന്നുന്ന ഒരു ക്യാരക്ടർ വന്നാൽ മാത്രമേ ഇനി മലയാള സിനിമ ചെയ്യൂ.
മലയാളം ഫിലിം ഇൻഡസ്ട്രിയേയും അന്യഭാഷാ ഫിലിം ഇൻഡസ്ട്രികളേയും എങ്ങനെ വിലയിരുത്തുന്നു? 
ഞാൻ ഒരു തുടക്കക്കാരിയല്ലേ? എനിക്ക്‌ തോന്നുന്നത്‌ ഇവിടെ ഞാൻ നായികയായി ചെയ്തിട്ടില്ലാത്തത്‌ കൊണ്ടാവാം ഒരു ചെറിയ ഡിഫറൻസ്‌ ഫീൽ ചെയ്യുന്നത്‌. തമിഴിൽ ഞാൻ വളരെ കംഫർട്ടബിൾ ആണ്‌. തമിഴ്‌ നന്നായി പഠിച്ചു. തമിഴ്‌ ഇപ്പോൾ മാതൃഭാഷ പോലെയായി. തെലുങ്ക്‌ ആയിരുന്നു എന്നെ ബുദ്ധിമുട്ടിച്ചത്‌. കന്നഡയും വലിയ കുഴപ്പമി ല്ലായിരുന്നു.
ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞ്‌ എന്ന ഫിലിമിൽ ടൈറ്റിൽ സോങ്ങ്‌ ചെയ്യാനായി ഞാൻ പോയിരുന്നു. വളരെ നല്ല ട്രീന്റ്മന്റ്‌ ആയിരുന്നു എനിക്ക്‌ അവിടെ നിന്നും കിട്ടിയത്‌.
കൈ നിറയെ സിനിമകൾ ആണല്ലോ?
തമിഴിൽ ഇപ്പോൾ റിലീസ്‌ ചെയ്യാൻ പോകു ന്നത്‌ ജെമിനി പ്രൊഡക്ഷൻസിന്റെ ‘ദ്രോഗി’, ശ്രീകാന്ത്‌, വിഷ്ണു എന്നിവരാണ്‌ നായകന്മാർ. പിന്നെ ജയ്‌ നായകൻ ആകുന്ന ‘അർജുനൻ കാതലി’, ആദി നായകൻ ആകുന്ന ‘ആടു പുലി’, പാർത്ഥിപൻസർ സംവിധായകനും നായകനും ആകുന്ന ‘വിതഗൻ’, അതൊരു ആക്ഷൻ ത്രില്ലർ ആണ്‌. നന്ദ നായകൻ ആകുന്ന ‘വെല്ലൂർ മാവട്ടം’ അതിൽ എന്റെ കഥാപാത്രം ഒരു സാധാരണ ഹൗസ്‌ വൈഫ്‌ ആണ്‌. കൂടാതെ ഇപ്പോൾ തമിഴിലും (നരൻ) കന്നഡത്തിലും ഓരോ ചിത്രങ്ങൾ ചെയ്യാനുള്ള കരാറും ഒപ്പിട്ടിട്ടുണ്ട്‌.
ഷംന കാസ്സിം എന്ന മലയാളി യായ മുസ്ലിം പെൺകുട്ടി പൂർണ ആയപ്പോൾ ജീവിതത്തിൽ വന്ന മാറ്റം?  
പേര്‌ മാത്രമേ മാറിയിട്ടുള്ളൂ. ഷംന എന്ന പേര്‌ തമിഴിൽ വിളിയ്ക്കാൻ ബുദ്ധിമുട്ട്‌ ആയതു കൊണ്ട്‌ മാത്രമാണ്‌ മാറ്റിയത്‌. ന്യൂമറോളജി അനുസരിച്ചാണ്‌ പൂർണ എന്ന പേര്‌ സെലക്ട്‌ ചെയ്തത്‌. പേര്‌ മാറ്റിയതിനുശേഷം എനിക്കും കുറച്ച്‌ മാറ്റങ്ങൾ ഉണ്ടായി. ഒരു പാട്‌ പടങ്ങൾ ചെയ്യാൻ പറ്റി. ഇവിടെ ഞാൻ ഇപ്പോഴും ഷംന കാസിം തന്നെയാണ്‌.
മുസ്ലീം സമുദായത്തിലുള്ള പല മുൻനിര നടന്മാരും മലയാള സിനിമയിലുണ്ട്​‍്‌. പക്ഷെ, ഒരു മുസ്ലീം പെൺകുട്ടി ആയതിനാൽ ഷംന അഭിനയിക്കുന്നതിനെ ചില ആളുകൾ നിശിതമായി വിമർശിച്ചിരിക്കുന്നത്‌ പല വെബ്‌ സൈറ്റുകളിലും കാണാം.. അവർക്കുള്ള മറുപടി?
യഥാർത്ഥത്തിൽ നെറ്റിൽ കയറാത്ത ഒരാളാണ്‌ ഞാൻ. എനിക്ക്‌ ഈ കഴിവുകൾ തന്നതും അതിനുള്ള പ്രശസ്തി തരുന്നതും പടച്ചവനാണ്‌. മമ്മൂട്ടി സാറിന്‌ നായകനായി അഭിനയിക്കാമെങ്കിൽ എന്തുകൊണ്ട്‌ ഒരു മുസ്ലീം പെൺകുട്ടിയ്ക്ക്‌ ആയിക്കൂടാ? സ്ര്തീയും പുരുഷനും എന്ന വ്യത്യാസം മാത്രമല്ലേ ഉള്ളത്‌? ഒരു പടം റിലീസ്‌ ചെയ്യുന്ന സമയത്ത്‌ ആ പടം ഹിറ്റ്‌ ആക്കി തരണേ എന്ന്‌ പടച്ചവനോടല്ലേ ഞാൻ ദുആ ഇരക്കുന്നത്‌? എല്ലാം മനസ്സിലെ വിശ്വാസമാണ്‌. ഒരു മുസ്ലീം ചെയ്യുന്ന എല്ലാകാര്യങ്ങളും ഞാൻ ചെയ്യുന്നുണ്ട്‌ അത്‌ എനിക്കും, എന്റെ പേരന്റ്സിനും, പടച്ചവനും അറിയാം
വിദേശ പ്രോഗ്രാമുകളെക്കുറിച്ച്‌?
ഒരുപാട്‌ വിദേശ പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്‌. താരതമ്യം ചെയ്താൽ ഏറ്റവും നല്ല റെസ്പോൺസ്‌ കിട്ടുന്നത്‌ ദുബായിൽ സ്റ്റേജ്‌ പ്രോഗ്രാമുകൾ ചെയ്യുമ്പോഴാണ്‌. എ ക്ലാസ്സിൽ ഇരിയ്ക്കുന്നവരും ഗ്യാലറിയിൽ ഇരിക്കുന്നവരും തുടക്കം മുതൽ അവസാനം വരെ ഞങ്ങളെ നന്നായി സപ്പോർട്ട്‌ ചെയ്യാറുണ്ട്‌. ലണ്ടനിലും, അമേരിക്കയിലുമൊക്കെ പ്രേക്ഷകർ വളരെ റിസേർവ്ഡ്‌ ആണ്‌. എത്ര നന്നായി ചെയ്താലും ഒരു തണുപ്പൻ പ്രതികരണമായിരിക്കും കിട്ടുന്നത്‌.
ചെയ്യണമെന്ന്‌ ആഗ്രഹമുള്ള ഒരു കഥാപാത്രം?
സിനിമയുടെ കാര്യത്തിൽ ഒരുപാട്‌ സ്വപ്നങ്ങ ളൊന്നും ഞാൻ കാണാറില്ല. ഈ ഫീൽഡ്‌ എന്ന്‌ പറയുന്നത്‌ ഓരോ ദിവസവും പുതിയ നായകന്മാരും നായികമാരും വന്നുകൊണ്ടേയിരി ക്കുന്ന ഒന്നാണ്‌. അപ്പോൾ ഒരുപാട്‌ സ്വപ്നങ്ങൾ കൊണ്ടുനടന്നാൽ ഞങ്ങൾ തകർന്നു പോകും. എനിയ്ക്ക്‌ കിട്ടാനുള്ളത്‌ എനിക്ക്‌ കിട്ടും അത്രമാത്രം. പിന്നെ രേവതി മാഡവും നദിയമൊയ്തുവുമൊക്കെ ഇപ്പോഴും ആൾക്കാരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നില്ലേ? അവർ ചെയ്ത പോലെ കുറച്ച്‌ നല്ല കഥാപാത്രങ്ങളും, നൃത്ത പ്രാധാന്യമുള്ള റോളുകളും ചെയ്യണമെന്ന്‌ ആഗ്രഹം ഉണ്ട്‌.
സിനിമയിൽ വന്നില്ലായിരുന്നു എങ്കിൽ ഷംന എന്താകുമായിരുന്നു? 
തീർച്ചയായും ഞാൻ ഡാൻസ്‌ ഫീൽഡിൽ വരുമായിരുന്നു. കണ്ണൂരിൽ എന്റെ പേരിൽ ഒരു ഡാൻസ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഉണ്ടാക്കണം എന്ന്‌ വലിയ ഒരു ആഗ്രഹം ഉണ്ട്‌. വിവാഹം കഴിഞ്ഞിട്ടായാലും എനിക്കത്‌ ചെയ്യണം. വിവാഹത്തെക്കുറിച്ച്‌ ഇപ്പോൾ ഞാൻ ചിന്തിക്കുന്നില്ല.  അത്‌ എന്റെ പേരന്റ്സിനു വിട്ടുകൊടുത്തിരിക്കുകയാണ്‌. എത്ര വർഷങ്ങൾ കഴിഞ്ഞായാലും അവർ തിരുമാനിക്കും. പ്രത്യേകിച്ച്‌ ഞാനൊരു മുസ്ലീം പെൺകുട്ടി കൂടി ആയതുകൊണ്ട്‌ അവരെനിക്ക്‌ തന്നിരിക്കുന്ന ഫ്രീഡം ഒരിക്കലും ഞാൻ മിസ്‌യൂസ്‌ ചെയ്യില്ല. വിവാഹശേഷം ഷംന എങ്ങനെ ആയിരിക്കും എന്ന ചോദ്യത്തിന്‌ അത്‌ എന്റെ ഹസ്ബൻഡിനോട്‌ ചോദിക്കണം എന്നായിരുന്നു മറുപടി. പിന്നെ വിവാഹം കഴിഞ്ഞ്‌ എന്നെ അഭിനയിക്കാൻ വിടണം എന്ന നിർബന്ധമൊന്നും ഇല്ല പക്ഷേ, ഡാൻസ്‌ മാത്രം നിർത്താൻ പറയരുത്‌. കുട്ടികളെയൊക്കെ ഡാൻസ്‌ പഠിപ്പിക്കാനെങ്കിലും സമ്മതിക്കുന്ന ഒരാൾ ആയിരിക്കണം.
ഷംനയെ തമിഴ്നടൻ വിജയ്‌ ചിന്ന അസിൻ എന്നു വിളിച്ചു. ഇളയദളപതിയെ കുറിച്ച്‌ ചിന്ന അസിന്റെ അഭിപ്രായം?
കന്നഡ സിനിമയുടെ ഷൂട്ടിംഗ്‌ ലൊക്കേഷനിൽ നിന്നും തിരക്കിട്ടായിരുന്നു ഞാൻ മുനിയാണ്ടി യുടെ കാസറ്റ്‌ ലോഞ്ചിങ്ങിനു പോയത്‌. അവിടെ ചെന്നപ്പോഴാണ്‌ വിജയ്സർ ആണ്‌ ചീഫ്‌ ഗസ്റ്റ്‌ എന്നറിയുന്നത്‌. വിജയ്‌ ഒരുപാടൊന്നും സംസാരിക്കില്ല എന്നൊക്കെ എല്ലാവരും പറഞ്ഞിരുന്നു. അവിടെ എന്റെ പാട്ട്സീൻ ടെലികാസ്റ്റ്‌ ചെയ്തത്‌ കണ്ടിട്ട്‌ ഇതിലെ നായിക എനിക്ക്‌ ഒത്തിരി ഇഷ്ടമുള്ള ഒരു നായികയുടെ ഓർമ്മകൾ എനിക്ക്‌ കൊണ്ടുവന്നു, ചിന്ന അസിൻ എന്നാണ്‌ എനിക്ക്‌ തോന്നിയത്‌ എന്ന്‌ പറഞ്ഞു.
ഇപ്പോൾ രണ്ട്‌ വർഷം കഴിഞ്ഞിട്ടും അവിടെ എല്ലാവരും ചിന്ന അസിൻ എന്ന്‌ തന്നെയാണ്‌ എന്നെ വിളിക്കുന്നത്‌. വിജയ്‌യുടെ പെർഫോ മൻസ്‌ എനിക്ക്‌ വളരെ ഇഷ്ടമാണ്‌. ബോഡീഗാർഡിന്റെ തമിഴ്‌ റീമേക്കിൽ അസിന്റെ കൂടെയുള്ള കുട്ടിയായിട്ട്‌ അഭിനയിക്കാൻ എന്നെ പരിഗണിച്ചിരുന്നു. പക്ഷെ ആ റോളിൽ എനിയ്ക്ക്‌ കാര്യമായിട്ട്‌ ഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട്‌ ഓഫർ സ്വീകരിച്ചില്ല.
വിജയ്‌യുടെ കൂടെ നായികയായി അഭിനയി ക്കണം എന്ന്‌ ആഗ്രഹം ഉണ്ട്‌. എപ്പോഴെങ്കിലും നടക്കുമായിരിക്കും.
സിനിമയുടെ തിരക്കിൽപെട്ട്‌ വിദ്യാഭ്യാസം മുടങ്ങിയോ?
ഞാൻ ഇപ്പോൾ ബി.എ ഇംഗ്ലീഷ്‌ കംപ്ലീറ്റ്ചെയ്തു. പ്ലസ്ടു വരെ കണ്ണൂരിൽ ആയിരുന്നു ചെയ്തത്‌. അതു കഴിഞ്ഞ്‌ ഡിഗ്രി ചെയ്തുകൊണ്ടിരുന്ന പ്പോൾ പല വർഷങ്ങളിലും എക്സാം എഴുതാൻ പറ്റാതെ വന്നിരുന്നു. എന്നായാലും വിദ്യാഭ്യാസം ആവശ്യം ആണല്ലോ. പിന്നെ പഠിച്ച്‌ ഡോക്ടർ ആകണമെന്നോ എഞ്ചിനീയർ ആകണമെന്നോ ഒന്നും ആഗ്രഹമുണ്ടായിരുന്നില്ല. ഡാൻസ്‌ മാത്രമായിരുന്നു മനസ്സിൽ.
ഫിലിം ഫീൽഡിൽ എത്തിയതുകൊണ്ട്‌ സ്വകാര്യ ജീവിതത്തിൽ എന്തെങ്കിലും മിസ്‌ ചെയ്യുന്നുണ്ടോ?
അങ്ങനെ മിസ്സിങ്ങൊന്നും ഇല്ല. എന്റെ ഫ്രണ്ട്സ്‌ കൂടുതലും കണ്ണൂരിൽ ആണ്‌. അവരോടൊപ്പം കണ്ണൂരിൽ ഷോപ്പിങ്ങിനൊക്കെ പോകുമ്പോൾ ആൾക്കാരൊക്കെ വന്ന്‌ ഫോട്ടോ എടുക്കാറുണ്ട്‌ അത്‌ ശരിക്കും ഒരു സന്തോഷം ആണ്‌. ഒരിക്കലും അതൊന്നും ശല്യമായി തോന്നിയിട്ടില്ല. ദുബായിൽ പോകുമ്പോൾ, ലുലുവിലും ഡിസ്കൗണ്ട്‌ സെന്ററിലുമൊക്കെ പോകാറുണ്ട്‌. ഡിസ്കൗണ്ട്‌ സെന്ററിൽ ഞാൻ സാധനങ്ങൾ തിരഞ്ഞ്‌ നടക്കുമ്പോൾ എല്ലാവരും നോക്കുന്നു എന്നും പറഞ്ഞ്‌ മമ്മി വഴക്ക്‌ പറയും. ഞാനും എല്ലാവരേയും പോലെ തന്നെയല്ലേ, ഞാൻ ജനിച്ച്‌ വളർന്നതേ സിനിമയ്ക്ക്‌ വേണ്ടി ഒന്നുമല്ലല്ലോ.
സിനിമാരംഗത്ത്‌ കൂട്ടുകാരുണ്ടോ?  
സിനിമയിൽ എനിക്ക്‌ വളരെക്കുറച്ച്‌ കൂട്ടുകാരേ ഉള്ളൂ. ലാലേട്ടനോടും ദിലീപേട്ടനോടും എനിക്ക്‌ വളരെ അടുത്ത ബന്ധമാണുള്ളത്‌. ഭാവനയും, മുക്തയും, ഭരതും, നകുലുമൊക്കെ എപ്പോഴും വിളിയ്ക്കുകയും മെസ്സേജ്‌ ചെയ്യുകയും ചെയ്യുന്ന നല്ല ഫ്രണ്ട്സാണ്‌.
ഫാമിലിയെ കുറിച്ച്‌ ഒന്നും പറഞ്ഞില്ല? 
ഞങ്ങൾ അഞ്ച്‌ മക്കൾ ആണ്‌. ഷെറീഫ, ആരിഫ, ഷാനവാസ്‌, ഷൈന പിന്നെ ഷംന. ഞാനൊഴികെ എല്ലാവരും വിവാഹിതരാണ്‌. മമ്മി റംലാബി, ഡാഡി കാസ്സിം. ഡാഡി എപ്പോഴും പറയും വെറും ഷംനയെന്നോ വെറും കാസ്സിം എന്നോ പറഞ്ഞാൽ ആരും അറിയില്ലായെന്ന്‌. ശരിക്കും ഈ പേരായതുകൊണ്ടാണ്‌ എനിയ്ക്ക്‌ കൂടുതൽ പബ്ലിസിറ്റി കിട്ടിയത്‌. മമ്മി എന്റെ ഗോഡസ്‌ ആണ്‌. എല്ലാ കാര്യങ്ങളും ഞാൻ  നന്നായി ശ്രദ്ധിക്കാൻ കാരണം മമ്മി മാത്രമാണ്‌.
-സെയ്ദ് ഷിയാസ്
ഫ്രീസ്: റജി മൈനാഗപ്പള്ളി
© www.malayalamemagazine.com

Web Poster-June 19,Vayana Dinam

വായനാ ദിനത്തിനായി തയ്യാറാക്കിയ വെബ്‌ പോസ്റ്റർ 
(ഫോട്ടോ & ഡിസൈൻ : സെയിദ് ഷിയാസ് )

Big Flag at Kanakakkunnu

മലയാള മനോരമ ഓണ്‍ലൈന്‍ (തിരുവനനന്തപുരം) -ചുറ്റുവട്ടം വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച എന്റെ ക്ലിക്ക്